പട്ടാമ്പി-പുലാമന്തോൾ പാതയിൽ അപകട ഭീഷണിയുയർത്തുന്ന ഭാഗങ്ങൾ വീതികൂട്ടുന്നു. റോഡിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് വീതികൂട്ടിയാണ് സുരക്ഷയൊരുക്കുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ മെയിന്റനൻസ് വിഭാഗമാണ് നിർമാണം നടത്തുന്നത്. മേലേ പട്ടാമ്പി ഹൈസ്കൂൾഭാഗം മുതൽ ഒന്നേകാൽ കിലോമീറ്റർ ദൂരത്തിലാണ് വീതികൂട്ടുന്നത്. ഇവിടെ റോഡ് ഉയർന്നുനിൽക്കുന്നതും വീതിക്കുറവും വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രക്കാർക്ക് ഭീഷണിയായിരുന്നു. ഇത് പരാതികൾക്കും ഇടവരുത്തിയിരുന്നു.
സ്കൂളധികൃതർ ഇതുമായി ബന്ധപ്പെട്ട് മന്ത്രിക്കും എംഎൽഎ ഉൾപ്പെടെയുള്ളവർക്കും പരാതി നൽകിയിരുന്നു. തുടർന്ന്, മുഹമ്മദ് മുഹ്‌സിൻ എംഎൽഎയുടെ ഇടപെടലിനെ ത്തുടർന്നാണ് സുരക്ഷയൊരുക്കാൻ തീരുമാനമായത്. നേരത്തേ തെക്കുമുറി വളവിലും ശങ്കരമംഗലം ആനവളവിലും സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിരുന്നു. ഇവിടെ വളവുകൾ നികത്തുകയാണ് ചെയ്തത്.